Diocese News​

മലയോര നിവാസികളുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ ഉടന്‍ സത്വര നടപടികള്‍ സ്വീകരിക്കണം : ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

Date

Facebook
Twitter
LinkedIn
WhatsApp

ഇരിങ്ങാലക്കുട : മലയോര നിവാസികളുടെ സ്വത്തിനും ജീവനും ഭീഷണി ഉയര്‍ത്തിക്കൊണ്ട് വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. മലയോര മേഖലയിലെ മനുഷ്യരുടെ രോദനം കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണെന്നും ജനങ്ങള്‍ ഭീതിയുടെ നിഴലിലാണ് ഓരോ ദിനവും തള്ളി നീക്കുന്നതെന്നും മലയോര കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും ബിഷപ് പറഞ്ഞു.

ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി പ്രയത്‌നിക്കേണ്ട സമയമാണ് ഇനിയുള്ളത്. താല്‍കാലിക സംവിധാനങ്ങള്‍ ഒരുക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പരിപാടി ഇനി നടപ്പിലാകില്ലെന്നും വന്യമൃഗങ്ങളെ എന്നേക്കുമായി തടയുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതെന്നും ബിഷപ് കണ്ണൂക്കാടന്‍ ഓര്‍മ്മപ്പെടുത്തി.

തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍, വരന്തരപ്പിള്ളി, കോടശ്ശേരി, അതിരപ്പിള്ളി, പരിയാരം പഞ്ചായത്തുകളിലെ മലയോര മേഖലകളില്‍ വസിക്കുന്ന മനുഷ്യര്‍ കാട്ടുമൃഗങ്ങളുമായി പോരാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതുവരെയും ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കാലാകാലങ്ങളിലുള്ള സര്‍ക്കാരിനോ, കേന്ദ്രഗവണ്‍മെന്റിനോ കഴിഞ്ഞിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യമായ ആയുധങ്ങളോ, സംവിധാനങ്ങളോ ഇല്ലാതെ നിസഹായരായി നില്‍ക്കുന്ന കാഴ്ചയാണ് പലപ്പോഴും.

കാട്ടാന ശല്യം രൂക്ഷമായ ഇടങ്ങളില്‍ ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആന ഭയം മൂലം ആരും തന്നെ ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ കൃഷി ഇറക്കുന്നില്ല. വാഴ, പ്ലാവ്, കടപ്ലാവ്, തെങ്ങ്, റബര്‍, കുരുമുളക്, കവുങ്ങ് എന്നിവയെല്ലാം ആന നശിപ്പിക്കും. മാത്രമല്ല, കാട്ടാനയെ തടയുന്നതിന് കര്‍ഷകര്‍ ഒരുക്കുന്ന മാട്ടം, കമ്പിവേലി, മതില്‍ എന്നിവയും ആനകള്‍ കൂട്ടമായി വന്ന് തകര്‍ക്കുകയാണ്.

അനുദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനും ഇപ്പോള്‍ ഭയമാണ്. അതിരാവിലെ റബ്ബര്‍ ടാപ്പിങ്ങിനു പോകുന്ന തൊഴിലാളികളും മറ്റു സ്ഥലങ്ങളില്‍ വിദ്യാഭ്യാസത്തിനും ജോലിക്കുമായി പോകുന്നവരും പേടിച്ചരണ്ടാണ് പുറത്തിറങ്ങുന്നത്. കാട്ടാനയുടെ ആക്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും പരിക്കേറ്റവരും ആനയെ വീട്ടുവാതില്‍ക്കല്‍ കണ്ട് ഭയന്നു മരിച്ച സ്ത്രീയുടെ കുടുംബവും സഹായത്തിന് അര്‍ഹരായിട്ടും ഇതുവരെ ഒന്നുംതന്നെ ലഭിച്ചില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്.

രാത്രിയില്‍ എന്തെങ്കിലും അത്യാഹിതങ്ങള്‍ ഇവിടുത്തെ കുടുംബങ്ങളില്‍ സംഭവിച്ചാല്‍ അടുത്തുള്ള ആശുപത്രികളിലേക്ക് എത്തിക്കുന്നതിന് വീടിന് പുറത്തിങ്ങാന്‍ ഇവിടുത്തെ മനുഷ്യര്‍ക്ക് ഭയമാണ്. ആദ്യകാലങ്ങളില്‍ ഇരുട്ടിയതിനുശേഷം കാട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയിരുന്ന വന്യമൃഗങ്ങള്‍ ഇപ്പോള്‍ പകല്‍സമയത്തും ജനനിബിഡമായ പ്രദേശങ്ങളിലേക്ക് വരുന്നത് മനുഷ്യരെ കൂടുതല്‍ ഭയപ്പെടുത്തുന്നുണ്ട്.

കാട്ടില്‍ ഭക്ഷിക്കാന്‍ ഒന്നും ലഭിക്കാത്തതുകൊണ്ടും വെള്ളം ലഭിച്ചിരുന്ന തടയിണകളും ചെറിയ തോടുകളും വേനല്‍മൂലം വറ്റിയതുകൊണ്ടുമാകാം മൃഗങ്ങള്‍ ഇതൊക്കെ തേടി മലയിറങ്ങുന്നത്.

കാട്ടില്‍ തടയിണകള്‍ ഉണ്ടാക്കി വെള്ളം കെട്ടിനിറുത്തിയും മുളങ്കാടുകള്‍ വച്ചു പിടിപ്പിച്ച് ആനപോലുള്ള വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമൊരുക്കിയും വലിയ കിടങ്ങുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ നിര്‍മിച്ച് വന്യമൃഗങ്ങളുടെ യാത്ര തടസപ്പെടുത്തിയും മനുഷ്യജീവനെ രക്ഷിക്കാനും കാര്‍ഷിക വിളകളെ സംരക്ഷിക്കാനും മനുഷ്യരുടെ ഭീതി അകറ്റാനും നടപടികള്‍ ഉണ്ടാകണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ജാതിമത വ്യത്യാസമില്ലാതെ തദ്ദേശവാസികള്‍ ഒന്നിച്ചുകൂടി ജനകീയ സമിതി, ജനകീയ കര്‍ഷക സമിതി, ടാപ്പിങ്ങ് തൊഴിലാളി കൂട്ടായ്മ എന്നിവ രൂപപ്പെടുത്തി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പക്ഷേ അവരുടെ നിലവിളികള്‍ക്ക് ശാശ്വതമായ ഉത്തരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കാട്ടാനകളും കാട്ടുപന്നികളും പുലികളും മാനുകളും മ്ലാവുകളും മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടും പ്രശ്‌നത്തില്‍ ഇടപെടാതെ മാറിനില്‍ക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും പരിമിതികള്‍ ഉണ്ടെന്നു പറഞ്ഞ് ഒഴിവുകഴിവുകള്‍ നിരത്തുന്ന തദ്ദേശസ്വയംഭരണ   സ്ഥാപനങ്ങളും കാട്ടുമൃഗങ്ങളെ സംരക്ഷിക്കുന്നതിനും അവയ്ക്ക് ആവശ്യമായ ആവാസവ്യവസ്ഥകളെ ക്രമീകരിക്കുന്നതിനും നിയോഗിക്കപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരും കണ്ണുകള്‍ തുറക്കണമെന്നും ജീവനെ സംരക്ഷിക്കാനും ഭയമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനും മനുഷ്യര്‍ക്കുള്ള അവകാശം ഒരുതരത്തിലും തടസപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും സൂക്ഷ്മവും കാര്യക്ഷമവുമായ ഇടപെടലുകള്‍ നടത്തി പ്രശ്‌നങ്ങള്‍ക്ക് സത്വരമായ പരിഹാരം ഉണ്ടാക്കണമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു.